സിപിഎം നേതാക്കൾ കോടികൾ വെട്ടിച്ച കരുവന്നൂർ സഹകരണ ബാങ്കിൽ ഡിസംബർ 31 വരെ കാലാവധി പൂർത്തിയാക്കിയ സ്ഥിരനിക്ഷേപം 141 കോടി രൂപയുടേത്. ഇതിൽ ഒരുകോടി രൂപ പോലും തിരികെ നൽകാനായിട്ടില്ല. 2900 കുടുംബങ്ങളുടേതായിരുന്നു ഈ നിക്ഷേപം. വിവിധ ആവശ്യങ്ങൾക്കായി കരുതിവച്ചിരുന്ന ജനങ്ങളുടെ ദീർഘകാല സമ്പാദ്യങ്ങളാണ് പാർട്ടിയുടെ അഴിമതിയിൽ മുങ്ങിയിരിക്കുന്നത് ബാങ്ക് നൽകിയ വായ്പ 381.45 കോടിയുടേതാണ്. എന്നാൽ, ഇതിൽ 219.33 കോടിയും തട്ടിപ്പാണെന്ന് സഹകരണവകുപ്പ് നിയമിച്ച ഒൻപതംഗസമിതി കണ്ടെത്തിയിരുന്നു. അതിനാൽ തിരികെ കിട്ടുക പ്രയാസമാകും.
ബാങ്കിന്റെ സുഗമമായ പ്രവർത്തനത്തിന് അഞ്ച് ശുപാർശകൾ പ്രത്യേകസമിതി മുന്നോട്ടുവെച്ചെങ്കിലും ഒന്നുപോലും സർക്കാരും സഹകരണവകുപ്പും അംഗീകരിച്ചില്ല. നിക്ഷേപകരെ സംരക്ഷിക്കുന്നതിനും ബാങ്ക് പുനരുജ്ജീവനത്തിനുമായി 108 കോടിയുടെ പ്രത്യക്ഷപദ്ധതിയും രണ്ട് പരോക്ഷപദ്ധതികളുമാണ് സമിതി മുന്നോട്ടുവെച്ചത്. കേരളത്തിലങ്ങോളമിങ്ങോളം സഹകരണ സ്ഥാപനങ്ങളിൽ സിപിഐഎം നടത്തുന്ന അഴിമതിയുടെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.