കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ചോദ്യം ചെയ്യലിനായി അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ മൂന്ന് തവണ ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ചുമതലയുടെ പേരിൽ ഹാജരാകാൻ കഴിയില്ലെന്നാണ് വർഗീസി ഇഡിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയത്.
കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബിനാമി വായ്പ നൽകിയതിൽ സിപിഎം നേതാക്കളുടെ ഇടപെടലിലുമാണ് വർഗീസിനെ ചോദ്യം ചെയ്യുന്നത്. ബാങ്ക് ക്രമക്കേടിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ വിശദാംശങ്ങൾ ഇഡി തേടിയിരുന്നെങ്കിലും അത്തരം റിപ്പോർട്ടില്ലെന്നാണ് വർഗിസ് നൽകിയ മറുപടി. സിപിഎമ്മിന്റെ തൃശൂർ ജില്ലയിലെ ആസ്ഥി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശേധിച്ച് വരികയാണ്. കരുവന്നൂർ ബാങ്കിൽ മാത്രം സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്. എന്നാൽ ഇത്തരത്തിൽ രഹസ്യ അക്കൗണ്ടുകളില്ലെന്നാണ് എംഎം വർഗീസ് നൽകുന്ന വിശദീകരണം.