തിരുവനന്തപുരം: സ്‌പേസ് പാർക്കിൽ ജോലി നേടാൻ വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും. കൻ്റോൺമെൻറ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്‌ന ഇന്ന് ഹാജരാകുക. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
കോടതി ഇന്ന് അവധിയാണ്. എങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്‌ന ഹർജി നൽകിയിരുന്നു. ഇതോടെയാണ് സ്വപ്‌ന ഇന്ന് കോടതിയിൽ ഹാജരാകുന്നത്. സ്‌പേസ് പാർക്കിൽ ജോലി ലഭിക്കാൻ വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഹാജരാക്കി എന്നാണ് സ്വപ്‌നയ്ക്ക് എതിരായ പരാതി.
കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും, പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം, സ്പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ച സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കത്ത് നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്നാണ് പിഡബ്ല്യുസിയുടെ നിലപാട്.