തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതി സതീശനുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാതി നൽകിയെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കേസ് അവസാനഘട്ടത്തിലാണെന്നും ഡിജിപി തന്റെ മൊഴിയെടുത്തെന്നും ഒരു അഭിമുഖത്തിൽ ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ ജയരാജൻ പരാതി നൽകിയിട്ടില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഡിജിപിയുടെ ഓഫീസ് മറുപടി നൽകിയത്.
തൃശ്ശൂരിലെ അഭിഭാഷകനായ കെ. പ്രമോദാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. ജയരാജൻ പൗരനെന്ന നിലയിലോ എൽഡിഎഫ് കൺവീനറെന്ന നിലയിലോ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലോ പരാതി നൽകിയിട്ടില്ലെന്നാണ് 2024 ഫെബ്രുവരി 16-ന് കിട്ടിയ മറുപടി. പരാതി ലഭിക്കാത്തതിനാൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും വിവരാവകാശരേഖയിൽ പറയുന്നു.
ഒരു അഭിമുഖത്തിൽ സതീശന്റെ മുൻ ഡ്രൈവർ എന്ന് അവകാശപ്പെടുന്ന വ്യക്തി, ജയരാജനും സതീശനും തമ്മിൽ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് കള്ളമാണെന്നും സത്യാവസ്ഥ പൊതുസമൂഹത്തെ അറിയിക്കുന്നതിനായി വിഷയത്തിൽ 2023 സെപ്റ്റംബർ 29-ന് ഡിജിപിക്ക് പരാതി നൽകിയെന്നുമാണ് ജയരാജൻ പറയുന്നത്.