തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്ന് രാവിലെ ഇഡിക്ക് മുന്നിൽ ഹാജരാകാനായിരുന്നു നോട്ടീസ് നൽകിയിരുന്നത്. തുടർച്ചയായ നാലാം തവണയാണ് വർഗീസ് ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണ് ഇപ്പോഴത്തെ വിവരം. കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് കാട്ടി ഇഡിയ്ക്ക് അദ്ദേഹം മറുപടി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തിരുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ ഇഡി വർഗീസിന്റെ മൊഴിയെടുത്തിരുന്നു. 25ലേറെ വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വർഗീസിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. പാർട്ടിയുടെ ആസ്തി അക്കൗണ്ട് വിവരങ്ങൾ കൊണ്ടുവരണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.