കൊച്ചി: കരുവന്നൂർ സിപിഎം ബാങ്ക് കൊള്ളയിൽ മുൻ പോലീസ് ഉദ്യോഗസ്ഥരെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇ ഡി ഓഫീസിൽ ഹാജരായത്. കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരൻ കിരണും തമ്മിൽ ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഇതിന് ഇടനില നിന്നത് മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസായിരുന്നു. മുൻ എസ്പി ആന്റണിക്ക് സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയെ വിളിപ്പിച്ചത്. കഴിഞ്ഞ മാസം 29 ന് ഇരുവരെയും വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. പുതിയ വിവരങ്ങളിലെ വ്യക്തതയ്ക്കായാണ് വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും. ആദ്യം അറസ്റ്റിലായ പി. സതീഷ് കുമാറിനെയും, പി.പി. കിരണിനെയും ഉൾപ്പെടുത്തിയാണ് ഇഡി കുറ്റപത്രം സമർപ്പിക്കുക. ഈ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് തീരുകയാണ്.