ശ്രീനഗർ: ജമ്മു കാശ്‌മീരില്‍ പരിഷ്‌കരിച്ച നിയമമനുസരിച്ച് സ്ഥിരതാമസാവകാശ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ഹിന്ദു സ്വര്‍ണ വ്യാപാരിയെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. 40 വര്‍ഷമായി ശ്രീനഗറില്‍ സ്വര്‍ണക്കട നടത്തിവന്നിരുന്ന സത്‌പാല്‍ നിശ്ചല്‍ എന്ന 70കാരനെയാണ് തീവ്രവാദികള്‍ വെടിവെച്ചു കൊന്നത്. തിരക്കേറിയ ഹരി സിംഗ് സ്ട്രീറ്റിലെ കടയിൽ കയറിയാണ് ഭീകരർ കൊല നടത്തിയത്. സ്ഥിര താമസാവകാശ രേഖ സ്വന്തമാക്കിയതിന്റെ പേരില്‍ ജമ്മു കാശ്‌മീരില്‍ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് സത്‌പാല്‍ നിശ്ചല്‍.
ജമ്മുകാശ്‌മീരില്‍ പരിഷ്‌കരിച്ച പുതിയ നിയമമനുസരിച്ച് 15വര്‍ഷത്തിലധികം ജമ്മുവില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് സ്ഥിര താമാസാവകാശ സര്‍ട്ടിഫിക്കറ്റ് നേടാനും ജമ്മുകാശ്‌മീരില്‍ സ്ഥലം സ്വന്തം പേരില്‍ വാങ്ങാനും കഴിയും. നേരത്തെ സ്വദേശികള്‍ക്ക് മാത്രമേ സ്ഥലം വാങ്ങാനും വില്‍ക്കാനും ജമ്മു കാശ്‌മീരില്‍ കഴിയുമായിരുന്നുള്ളു. സ്ഥിര താമസവകാശ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ആഴ്‌ച്ചകള്‍ക്കുള്ളിലാണ് സത്‌പാല്‍ നിശ്ചല്‍ സ്വരായ്‌ബാലയിലുള്ള തന്റെ സ്വര്‍ണക്കടയില്‍ വെച്ച് വെടിയേറ്റത്. വെടിയേറ്റ് ചികില്‍സയിലായിരുന്ന സത്‌പാല്‍ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. റെസിഡൻസ് ഫ്രണ്ട് എന്ന സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.