വളരെ പണ്ടുകാലം മുതലേ കേരളത്തില് നാഗാരാധന സജീവമാണ്. നാഗരാജാവിനെയും നാഗയക്ഷിയെയും ആരാധിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത് പരശുരാമൻ ആണെന്നാണ് വിശ്വാസം. സർപ്പദോഷ പരിഹാര ദേവസ്ഥാനം എന്നറിയപ്പെടുന്ന പള്ളിപ്പുറത്ത് കാവിൽ നാഗയക്ഷിയും നാഗരാജാവായ വാസുകിയും ഒരേ പ്രാധാന്യത്തോടെ വസിക്കുന്ന ഇവിടം ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. സർപ്പദോഷം മാറി, സർപ്പപ്രീതിക്കായി എത്തുന്ന വശ്വാസികളെ നിരാശരാക്കാതെ മടക്കുന്ന ഇവിടുത്തെ കാവും പ്രസിദ്ധമാണ്.
തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ നാഗക്ഷേത്രമായ ഇവിടെ കാവിനുള്ളിലാണ് നാഗപ്രതിഷ്ഠകളുള്ളത്. പ്രധാന പ്രതിഷ്ഠയയാ നാഗയക്ഷിക്കൊപ്പം തന്നെ നാഗാരാജാവും വാഴുന്നു. ശ്രീകോവിലിനു പുറത്തായി നാഗദേവതകളെയും കാണാം. മൂന്നു നാഗദേവതകളാണ് ഇവിടെയുള്ളത്. വേറെ പ്രതിഷ്ഠകളൊന്നും ഇവിടെയില്ല.
പണ്ടുകാലത്ത് ഇവിടുത്തെ പ്രധാന കുടുംബക്കാരായ ‘മങ്ങാട്ട്’കാർ ആരാധിച്ചു പോന്ന സർപ്പദേവതതകളെയാണ് പള്ളിപ്പുറത്ത് കാവിൽ ഇപ്പോൾ കുടിയിരുത്തിയത്. പാമ്പുംമേക്കാട്ട് മനയിലെ തന്ത്രിമാർ ആണ് തീവെട്ടി വെളിച്ചത്തിൽ നാഗവിഗ്രഹങ്ങളെ ഇന്നു കാണുന്ന കാവിലേയ്ക്ക് ആവാഹിച്ച് വിഗ്രഹപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. ഇവിടുത്തെ കൃഷ്ണശിലാ ശ്രീകോവിൽ പണികഴിപ്പിച്ചിട്ട് അധികകാലമായിട്ടില്ല.