കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് നോട്ടീസ് നൽകി ക്രൈംബ്രാഞ്ച്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് കാവ്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. എന്നാൽ വീട്ടിൽ വച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയിട്ടുണ്ട്. വീടിന് പകരം സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലം പറയണമെന്നും കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. താമസസ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളു.
അതേസമയം ഇതിനോട് കാവ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടതെന്ന് അന്വേഷണസംഘം പറയുന്നു. അതുകൊണ്ട് തന്നെ പത്മസരോവരം ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. മാത്രമല്ല വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരീ ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചെങ്കിലും അവർ ഇന്ന് ഹാജരാകില്ല. അഭിഭാഷകൻ മുഖേന ഇരുവരും സ്ഥലത്ത് ഇല്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടേയും വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നോട്ടീസ് പതിപ്പിച്ചിരുന്നു.