Sunday, May 5, 2024
spot_img

കായംകുളം താലൂക്കാശുപത്രിയില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റമുട്ടിയ സംഭവം; ഡിവൈഎഫ്ഐ-സിപിഎം നേതാക്കൾക്കും മറ്റ് അഞ്ചുപേർക്കുമെതിരെ ജാമ്യമില്ലാ കേസ്

ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റമുട്ടിയ സംഭവത്തിലെ മുഖ്യമപ്രതികള്‍ സി പി എം, ഡി വൈ എഫ് ഐ എന്നിവയുടെ പ്രാദേശിക നേതാക്കൾ ആണെന്ന് പോലീസ് കണ്ടെത്തി. ചിറക്കടവം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറിയുമായ സാജിദ് ഷാജഹാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ, എന്നിവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കായംകുളം പൊലീസ് കേസെടുത്തു. മറ്റ് അഞ്ചുപേരെയും പോലീസ് പ്രതികളാക്കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇവര്‍ ആദ്യം ഏറ്റുമുട്ടി. ഇതിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ പിന്തുടർന്ന് എത്തിയ സംഘമാണ് ഒ.പി ബ്ലോക്കിലും വാർഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ് ചികിത്സ തേടിയ സുരേഷിനെ പിന്തുടർന്ന് അക്രമി സംഘം എത്തുകയായിരുന്നു.

ഡോക്ടറുടെ കാബിനിൽ എത്തിയ സംഘം ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു. ആശുപത്രിയിലെ സി സി ടി വിയിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിൽ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിടിവി ദ്യശ്യങ്ങളും ഡോക്ടർമാരുടെ മൊഴിയും പരിശോധിച്ച ശേഷമായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞ് കെസെടുത്തത്. സാജിദും അരുണും നിരവധി ക്രിമിനൽ കേസിലെ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Latest Articles