തിരുവനന്തപുരം- കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിൻ്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ പോലീസിൻ്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മും പോലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസ് പൊളിഞ്ഞതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്. കോണ്‍ഗ്രസിൻ്റെ ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ കേരള പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് അസാധാരണ നീക്കമാണ്. കെ.പി.സി.സി പ്രസിഡൻ്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടിയര്‍ ഗ്യാസ് എറിഞ്ഞത് ബോധപൂര്‍വമാണ്. ഇതിന് പിന്നില്‍ ഉന്നത പ്രേരണയുണ്ട്.
എഫ്.ഐ.ആറിലുള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ പാടില്ല. നീതിബോധമുള്ള മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ചട്ടവിരുദ്ധമായി പെരുമാറിയ ഗണ്‍മാനെ സംരക്ഷിക്കാതെ കേസെടുക്കുമായിരുന്നെന്നും വേണുഗോപാൽ പറഞ്ഞു.