കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണമെന്ന് മാർ ബസേലിയോസ് ക്‌ളീമിസ് ബാവ രംഗത്തെത്തി. അതുവരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെ സി ബി സി നിലപാടും അദ്ദേഹം വ്യക്തമാക്കി. ആര് വിളിച്ചാൽ ക്രൈസ്തവ സഭ പോകണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയെ മാനിക്കാത്ത കാരണം മന്ത്രിസഭയിൽ നിന്ന് പുറത്തുപോകേണ്ടിവന്ന ഒരു മന്ത്രിയുടെ പ്രസ്താവന അപക്വവും ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യവുമല്ലെന്നും ഇന്നലെ കെ സി ബി സി വക്താവ് ഇന്നലെ പ്രതികരിച്ചിരുന്നു.
മന്ത്രിയുടെ പ്രസ്‌താവനയിൽ പ്രതിഷേധിച്ച് യാക്കോബായ സഭയും ഇന്ന് രംഗത്ത് വന്നിട്ടുണ്ട്. സഭാ മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് സജി ചെറിയാനെ തള്ളി രംഗത്ത് വന്നിരുന്നു. സജി ചെറിയാൻ രാജിവച്ച് പുറത്തുപോകണം എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മന്ത്രിമാർ ക്രിസ്ത്യൻ സഭാ നേതൃത്വത്തെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സജി ചെറിയാനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. പ്രസ്താവന അനവസരത്തിലുള്ളതാണെന്നും പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.