പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീണ്ടും കേരളത്തിലെത്തുകയാണ് കഴിഞ്ഞ തവണ കൊച്ചിയിൽ റോഡ് ഷോയുമായി മലയാളിയുടെ മനസ്സ് കവർന്നാണ് പ്രധാനമന്ത്രി മടങ്ങിയത് . നാളത്തെ മോദിയുടെ വരവ് എല്ലാ അർത്ഥത്തിലും രാഷ്ട്രീയ ചർച്ചയാകും. സുരേഷ് ഗോപിക്കെതിരായ ജാമ്യമില്ല കേസും തൃശൂർ പൂരവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഫ്‌ളക്‌സ് ബോർഡുകൾ മാറ്റിയ വിവാദവുമെല്ലാം മോദിയുടെ വരവിന്റെ രാഷ്ട്രീയ പ്രസക്തി കൂട്ടിയിരിക്കുകയാണ് . ഇതെല്ലാം കേരളത്തിലേക്കുള്ള വരവിൽ മോദിയും ചർച്ചയാക്കും.
അതിനിടെ സുരേഷ് ഗോപിയാണ് സ്ഥാനാർത്ഥിയെന്ന് വിശദീകരിച്ച് ചുവരെഴുത്തുകൾ തൃശൂരിൽ ബിജെപി തുടങ്ങി. അതുകൊണ്ട് തന്നെ മോദിയുടെ വരവ് സുരേഷ് ഗോപിയുടെ പ്രചരണത്തിന്റെ ഔദ്യോഗിക തുടക്കമാകും. ജാമ്യമില്ലാ കേസിൽ സുരേഷ് ഗോപി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.. ഈ അറസ്റ്റു ഭീഷണിയിലും മോദിക്കൊപ്പം സുരേഷ് ഗോപി വേദി പങ്കിടുമെന്നാണ് സൂചന.
നേരത്തെ തൃശൂരിൽ അമിത് ഷാ വമ്പൻ റാലി നടത്തിയിരുന്നു. അന്ന് സുരേഷ് ഗോപിയുടെ പ്രസംഗം കഴിഞ്ഞ ശേഷമാണ് അമിത് ഷാ പ്രസംഗിച്ചത്. സുരേഷ് ഗോപിക്ക് ബിജെപി നൽകുന്ന പ്രാധാന്യത്തിനുള്ള തെളിവായിരുന്നു അമിത് ഷായുടെ വേദിയിലെ ഇടപെടലുകൾ. തൃശൂരിൽ സുരേഷ് ഗോപിയാകും താമര ചിഹ്നത്തിൽ മത്സരിക്കുമെന്ന് അന്നു തന്നെ ഉറപ്പായിരുന്നു. മോദിയുടെ വരവ് പ്രചരണത്തിനുള്ള ഔദ്യോഗിക തുടക്കമായി മാറും. മോദിയും സുരേഷ് ഗോപിയും തന്നെയാകും പ്രധാന ആകർഷണങ്ങൾ.
ശബരിമലയിലേയും തൃശൂർ പൂരത്തിലേയും ദേവസ്വം ബോർഡുകളുടെ നിലപാടുകളും മോദി ചർച്ചയാക്കുമെന്നാണ് പ്രതീക്ഷ. പൂരം സംഘാടകരും പ്രതീക്ഷയോടെയാണ് മോദിയുടെ വരവിനെ കാണുന്നത്. അതീവ സുരക്ഷയാണ് തൃശൂരിലുള്ളത്. നഗരത്തിന്റെ മുക്കും മൂലയും പോലും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
തൃശൂർ പൂരത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയതും സിപിഎമ്മിന് സ്വാധീനമുള്ള കൊച്ചി ദേവസ്വം ബോർഡാണ്. തീർത്തും അനാവശ്യമായിരുന്നു തൃശൂർപൂര വിവാദം. മുഖ്യമന്ത്രി ഇടപെട്ട് ഇത് പരിഹരിച്ചു. അപ്പോഴും ബിജെപിക്ക് ചർച്ചയാക്കാൻ അതൊരു സുവർണ്ണ വിഷമായി.
2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിൽ എത്തുന്നത്. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും. 3 മണിക്കു ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിലാകും പ്രധാനമന്ത്രി എത്തുക. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക്. കലക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പും സ്ഥാനാർത്ഥികളെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപിക്കായി ചുവരെഴുത്ത് തുടങ്ങിയിട്ടുണ്ട്. ബിജെപി പ്രവർത്തകരാണ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപേ നടനായി പ്രചാരണം തുടങ്ങിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതൽ ‘തൃശൂരുകാരനാ’യി മാറിയ സുരേഷ് ഗോപി ഇത്തവണയും ഇവിടെനിന്ന് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് തിരഞ്ഞെടുപ്പു പോലും പ്രഖ്യാപിക്കും മുൻപ് ചുവരെഴുത്തു തുടങ്ങിയത്. ഇപ്പോൾ തന്നെ തൃശൂർ സുരേഷ് ഗോപിക്കൊപ്പമെന്ന് വിധി എഴുതി കഴിഞ്ഞു .