ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്റെ അസാന്നിധ്യത്തിൽ അരവിന്ദ് കെജ്രിവാൾ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് വിവാദത്തില്‍. തിങ്കളാഴ്ചയാണ് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ യോഗം കെജ്രിവാൾ വിളിച്ചുകൂട്ടിയത്. യോഗത്തിൽ ചീഫ് സെക്രട്ടറി, സെക്രട്ടറി, പവർ സെക്രട്ടറി എന്നിവരും പങ്കെടുത്തിരുന്നു.ഇതാണ് വിവാദത്തിലായത്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ റിമോട്ട് കോൺട്രോൾ ഭരണമാണ് നടക്കുന്നതെന്നും ഇത് സ്വയംഭരണാവകാശത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.കൂടാതെ ഈ വിഷയത്തിൽ കെജ്രിവാളും മുഖ്യമന്ത്രി ഭഗവന്ത്മാനും മറുപടി പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് നവജ്യോത് സിദ്ദു രംഗത്തെത്തി.
എന്നാൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിലൂടെ മുഖ്യമന്ത്രി ഭഗവന്ത്മാൻ വെറും റബ്ബർ സ്റ്റാമ്പാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അരവിന്ദ് കെജ്രിവാൾ പഞ്ചാബിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നും ഇത് മുന്നേ പ്രതീക്ഷച്ചതാണെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പ്രതികരിച്ചു. അതേസമയം സംഭവത്തിൽ കെജ്രിവാൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പഞ്ചാബിന്റെ വളർച്ചയ്ക്കുവേണ്ടി എന്തുചെയ്യാനാവുമെന്ന് ചർച്ചചെയ്യാൻ ഉദ്യോഗസ്ഥരെ വിളിച്ചതായിരുന്നു.എന്നാൽ ഇത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നുവെന്നും എ.എ.പി വക്താവ് മൽവീന്ദർ സിങ് പറഞ്ഞു. മാത്രമല്ല എതിർക്കുന്നതിന് പകരം പ്രതിപക്ഷം ഇതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. എ.എ.പിയുടെ ദേശീയ കൺവീനറായ കെജ്രിവാളിനോട് എല്ലാ ഉപദേശങ്ങളും തങ്ങൾ തേടാറുണ്ടെന്നും ഇത് പഞ്ചാബിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.