ദില്ലി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള ഇഡി അറസ്റ്റിനെ ചോദ്യം ചെയ്തുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ കക്ഷികൾക്ക് നോട്ടിസയച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച്, ഏപ്രിൽ 29നു പരിഗണിക്കാമെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്ന് കേജ്‍രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി വാദിച്ചെങ്കിലും ഇഡി എതിർക്കുകയായിരുന്നു.
അതേസമയം കേജ്‍രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ദില്ലി റൗസ് അവന്യൂ കോടതി നീട്ടിയിട്ടുണ്ട്. ഈ മാസം 23 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
അറസ്റ്റ് ചെയ്തതിനെതിരെ കേജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതിയും തള്ളിയിരുന്നു. അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നു നിരീക്ഷിച്ച ഹൈക്കോടതി കേജ്‍രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.