Monday, April 29, 2024
spot_img

‘കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കാന്‍; AI ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വില വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച AI ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വില വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് ഒരിക്കലും യോജിക്കാത്ത മറുപടിയാണിത്. തികച്ചും അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെൽട്രോണിന്റെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള മറുപടിയാണിതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

“കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നത്.

കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒന്‍പത് ലക്ഷമാണെന്നാണ്. ഒരു ലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് മാലോകര്‍ക്കെല്ലാം മനസ്സിലായിട്ടും കെല്‍ട്രോണ്‍ ഇപ്പോഴും കള്ളക്കളി തുടരുകയാണ്. ആദ്യം ഒരു തവണ താന്‍ ഉന്നയിച്ച ആരോപണം ചോദ്യം ചെയ്ത നാരായണമൂര്‍ത്തി രേഖകള്‍ സഹിതം മുപടി നല്‍കിയിട്ട് പിന്നീട് ഇതുവരെ വാ തുറന്നിട്ടില്ല. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു ഇനിയും ഈ തീവെട്ടി കൊള്ളയ്ക്ക് കൂട്ട് നില്‍ക്കുകയാണെങ്കില്‍ ശിവശങ്കറിന്റെ ഗതി തന്നെയായിരിക്കും അദ്ദേഹത്തിന് വരിക.

സ്‌കൂള്‍ തുറക്കുന്ന ആഴ്ചയില്‍ തന്നെ വിവാദക്യാമറ ഉപയോഗിച്ച് ചാകര കൊയ്യാനുള്ള പുറപ്പാടിലാണ് സര്‍ക്കാരെങ്കില്‍ ശക്തമായി തന്നെ നേരിടും. സര്‍ക്കാരിന്റെ നീക്കത്തെ ആശങ്കയോടെയാണ് ജനം കാണുന്നത്. സ്‌കൂള്‍ തുറക്കാറായിട്ടും റോഡിലെ കുണ്ടും കുഴിയും ദിവസേന കൂടുമ്പോഴും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാതെ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്” – രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Articles

Latest Articles