ദില്ലി: കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടർന്ന് കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും. കെ റെയിലിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സില്‍വര്‍ ലൈനിനുള്ള കേരളത്തിന്‍റെ ഡിപിആറില്‍ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. കെ റെയില്‍ പദ്ധതിക്കുള്ള അനുമതി നീളാൻ സാധ്യത ഏറും എന്നുള്ള സൂചനകളാണ് കേന്ദ്രം ഇപ്പോള്‍ പാര്‍ലമെന്‍റില്‍ നല്‍കുന്നത്. അലൈന്‍മെന്‍റ് സ്ലാംഗ്, ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിംഗുകളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് കേരളത്തോട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
മണ്ണിന്‍റെ അവസ്ഥ, ഡ്രെയിനേജ്, പരിസ്ഥിതി പ്രശ്നങ്ങള്‍ , കടബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആലോചന നടത്തേണ്ടതുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ടെന്നും കേന്ദ്രം പറയുന്നു.നിര്‍ദ്ദിഷ്ട അലൈന്‍മെന്‍റ് നിരവധി മതപരമായ സ്ഥാപനങ്ങളും തകര്‍ക്കുമെന്നും പരാതി കിട്ടിയിട്ടുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കുന്നു. സില്‍വര്‍ ലൈന് ബദലായി കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയാകും.