പാലക്കാട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ബിരിയാണി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയത് വിവാദത്തിലാകുന്നു. പത്തിരിപ്പാല ജിവിഎച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥികളെയാണ് ബിരിയാണി വാഗ്ദാനം നൽകി സമരത്തിന് കൊണ്ടുപോയെന്നാണ് ഉയരുന്ന പരാതി.
വിദ്യാര്‍ത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല. സ്‌കൂളിലെ ഇടത് അനുഭവികളായ ചില അദ്ധ്യാപകര്‍ കൂട്ട് നിന്നാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ മറ്റ് അദ്ധ്യാപകര്‍ കുട്ടികള്‍ എത്താത്ത വിവരം രക്ഷിതാക്കളെ അറിയച്ചോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി.
എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കി. എസ്‌എഫ്‌ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാര്‍ച്ച്. കളക്‌ട്രേറ്റിലേക്ക് എസ്‌എഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനെ ചൊല്ലിയാണ് വിവാദം.
ഈ മാര്‍ച്ചിലാണ് പത്തിരിപ്പാല ജിവിഎച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോയത്. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, കുട്ടികള്‍ക്ക് ബിരിയാണ് പോലും നല്‍കാതെ റോഡരുകില്‍ ഒരു ബസില്‍ എത്തിച്ച് സമരത്തിനു ശേഷം ഇറക്കി വിടുകയായിരുന്നു.