തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്(Kerala Budjet 2022). കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുളള സാധ്യത കുറവാണ്. ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് രാവിലെ 9ന് അവതരിപ്പിക്കുന്നത്. വിവിധ നികുതികൾ വർദ്ധിപ്പിച്ചേക്കും.
അതോടൊപ്പം സേവനങ്ങൾക്കുള്ള ഫീസുകളും കൂടുമെന്നാണ് സൂചന. ബജറ്റിൽ കോവിഡാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ നികുതി വർദ്ധനയുടെ സൂചനകളുമുണ്ട്. കെ റെയിൽ പോലുള്ള സർക്കാരിന്റെ പ്രധാന പദ്ധതികളുടെ ഭാവി നടപടി ക്രമങ്ങൾ സംബന്ധിച്ചും ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം ,കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
അതേസമയം, ബജറ്റിന് തലേന്ന് നിയമസഭിയിൽ സമർപ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാൽ, കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ വളർച്ച ഇന്നറിയാം. അതോടൊപ്പം നികുതി പിരിവ് ഊർജ്ജിതമാക്കാനുള്ള പ്രത്യേക പദ്ധതികൾ ബജറ്റിൽ പ്രതീക്ഷിക്കാം. വിവിധ ആംനെസ്റ്റി പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചെങ്കിലും 17000 കോടിയോളം ഇനിയും പിരിച്ചുകിട്ടാനുണ്ടെന്നാണ് സൂചന.