തൃശൂർ: സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക്(Private Bus Owners Strike). ചാർജ് വർദ്ധനവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമില്ലാത്തതിലും ബജറ്റിൽ പരമാർശമില്ലാത്തതിലും പ്രതിഷേധിച്ച് സമരം നടത്തുമെന്നാണ് ബസ്സുടമകൾ അറിയിച്ചിരിക്കുന്നത്.
സമര പരിപാടികൾ തീരുമാനിക്കാൻ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ചേരും. രാവിലെ തൃശൂരിൽ വച്ചാണ് അടിയന്തര യോഗം ചേരുന്നത്. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ സമരം ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും.
സമരപരിപാടികളെക്കുറിച്ച് യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി.
അതേസമയം ഇന്നലെ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് നിരാശജനകമെന്ന് സ്വകാര്യബസ് ഉടമകളുടെ സംഘടന ആരോപിച്ചിരുന്നു. ബജറ്റിൽ സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ബസ് ഉടമകൾ പറഞ്ഞു. എന്നാൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പ്രഖ്യാപനങ്ങളൊന്നും കാണാത്ത പക്ഷം സമരത്തിനിറങ്ങുകയാണെന്ന് സംഘടന അറിയിച്ചു.
അയ്യായിരത്തിൽ താഴെ മാത്രം ബസുകൾ ഉള്ള കെഎസ്ആർടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരധത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതും പ്രതിഷേധാർഹമാണെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു.