തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമോയെന്ന് ഇന്നറിയാം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിപ്പിച്ച പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് നടക്കും. ക്ലാസുകൾ തുടങ്ങുമ്പോൾ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും.
എന്നാൽ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുക. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം പ്രാക്ടിക്കൽ ക്ലാസുകൾ ഉടൻ തുടങ്ങുമെന്നും കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ പഠനസമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച എല്ലാ വിഷയങ്ങളും ഇന്ന് നടക്കുന്ന പ്രിൻസിപ്പൽമാരുടെ യോഗത്തിൽ വിലയിരുത്തും. അതിനുശേഷമായിരിക്കും വിഷയത്തിൽ അന്തിമതീരുമാനമുണ്ടാകുക.