കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വെള്ളിയാഴ്ചവരെ മരവിപ്പിച്ചു. ഹൈക്കോടതിയുടേതാണ് നടപടി. വിചാരണ കോടതിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നടിയെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞുവെന്ന മൊഴി കേട്ടറിവ് മാത്രമല്ലേയെന്നും കോടതി ചോദിച്ചു. അതിനിടെ കോടതി നിഷ്പക്ഷമല്ലെന്ന് പറയാനാകുമോ എന്നും ഹൈക്കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവച്ചുകൊണ്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസിലെ എട്ടാം പ്രതി ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. വിചാരണ കോടതി ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ലെന്നും, പല കാര്യങ്ങളും കണ്ടില്ലെന്ന് നടിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.