തിരുവനതപുരം: വയോധികയെ കേശവദാസപുരത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം അലിയെ ചെന്നൈയിൽ നിന്നും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രാരംഭ തെളിവെടുപ്പും ഇന്ന് തന്നെയുണ്ടാകും. കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽ നിന്ന് ആർപിഎഫ് ആണ് പിടികൂടിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർപിഎഫ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് മനോരമയെ(68) സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദിനരാജ് മകളുടെ വീട്ടിൽ പോയപ്പോഴാണ് നടുക്കുന്ന കൊലപാതകം നടത്തിയത്. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാൾ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ സംശയം.