Saturday, April 27, 2024
spot_img

സമ്മർദ്ദം ശക്തമായപ്പോൾ ഒടുവിൽ നാടകീയ അറസ്റ്റ്; അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികൾ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖില്‍ചന്ദ്രനെ കുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ആര്‍. ശിവരഞ്ജിത്ത്, എ.എന്‍. നസീം എന്നിവരുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കേശവദാസപുരത്ത് നിന്നാണ് പിടികൂടിയത്. മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമല്‍,​ ഏഴാം പ്രതി ആദില്‍ എന്നിവരെ ഇന്നലെ വൈകിട്ട് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

അതിനിടെ,​ പ്രതിപ്പട്ടികയിലില്ലാത്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഇജാബിനെ നേമത്തെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തതില്‍ ഉള്‍പ്പെട്ടയാളാണ് ഇജാബ്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും കുത്തിയത് ആരാണെന്ന് തനിക്കറിയില്ലെന്നാണ് ഇജാബിന്റെ മൊഴി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്‍ കത്തിയുണ്ടായിരുന്നെന്നും ഇജാബ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു. പിടിയിലായ മറ്റുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

അതേസമയം കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാന്‍ ഇന്നലെയും പൊലീസിനു കഴിഞ്ഞില്ല. ഉച്ചയ്ക്ക് 12 മണിയോടെ കന്റോണ്‍മെന്റ് സി.ഐ അനില്‍കുമാറും സംഘവും ആശുപത്രിയില്‍ എത്തിയെങ്കിലും അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. രണ്ടു ദിവസത്തിനകം മൊഴിയെടുക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ

Related Articles

Latest Articles