ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് പാകിസ്ഥാൻ. ഇമ്രാൻ ഖാൻ ഭരണം (Imran Khan Rule In Pakistan) മൂലം നഷ്ടങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും മാത്രമാണ് പാക് ജനതയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ പാകിസ്ഥാനിൽ പ്രതിപക്ഷ പാർട്ടികൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് നടക്കുന്നതിന് മുൻപേ തിരിച്ചടി നേരിട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 342 അംഗ ദേശീയ അസംബ്ലിയിൽ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ 2018ൽ അധികാരത്തിലേറുന്നത്. പാകിസ്ഥാൻ ദിനമായ മാർച്ച് 23ന് ഇമ്രാനെതിരെ ജനകീയ മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം.
അതേസമയം ഇമ്രാൻ ഖാന്റെ തന്നെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫ്(പിടിഐ)ലെ 24ഓളം എംപിമാർ ഇമ്രാനുള്ള പിന്തുണ പിൻവിലിച്ചു. അവിശ്വാസപ്രമേയത്തിൽ ഇമ്രാൻ ഖാനെതിരെ വോട്ട് ചെയ്യുമെന്നും ഇവർ പരസ്യമായി അറിയിച്ചു. ഘടകകക്ഷികൾ തന്നെ കൈവിട്ടാൽ ഇമ്രാൻ ഖാന് അവിശ്വാസ പ്രമേയം മറികടക്കാനാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിപക്ഷ കക്ഷികളായ പിഎംഎൽ നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാരാണ് പ്രമേയത്തെ പിന്തുണയ്‌ക്കുന്നത്.
ഇമ്രാനെ പിന്തുണയ്‌ക്കുന്ന എംക്യുഎം-പി, പിഎംഎൽ-ക്യൂ എന്നീ കക്ഷികൾ ഇമ്രാനില്ലാത്ത സർക്കാർ എന്ന ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ മാസം 28ന് വോട്ടെടുപ്പ് നടക്കാനാണ് സൂചന. നിലവിൽ ഇസ്ലാമാബാദിലെ സിന്ധ് ഹൗസിലാണ് ഇമ്രാനെതിരെ തിരിഞ്ഞ എംപിമാരുള്ളത്. ഭരണകക്ഷിയിലെ മന്ത്രിമാർ തങ്ങളെ തട്ടിക്കൊണ്ട് പോയേക്കാമെന്ന ഭീഷണിയുള്ളതിനാലാണ് അഭയം തേടിയതെന്ന് എംപിമാർ പറഞ്ഞു. ഇനിയും കൂടുതൽ പിടിഐ എംപിമാരും മന്ത്രിമാരും ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറയുന്നു. എന്നാൽ പിന്തുണ നിഷേധിച്ച എല്ലാ എംപിമാരേയും നിരീക്ഷിക്കാൻ ഇമ്രാൻ ഖാൻ ഇന്റലിജൻസിനെ ഏർപ്പെടുത്തിയതായാണ് സൂചന.