ധാക്ക: യുക്രെയ്‌നിൽ ഇന്ത്യ നടത്തിയ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയെ ലോകരാഷ്ട്രങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. ഓപ്പറേഷൻ ഗംഗയിലൂടെ ഇന്ത്യൻ പൗരന്മാരെ മാത്രമല്ല, മറ്റു രാജ്യങ്ങളിലെ പൗരന്മാരെപോലും ഇന്ത്യ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രക്ഷാപ്രവർത്തനത്തിൽ ചരിത്രം കുറിച്ച ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്(Sheikh Hasina thanks Modi for evacuating Bangladeshi nationals from Ukraine).
യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശി വിദ്യാർത്ഥികളേയും രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ച സന്മനസ്സിനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നന്ദി അറിയിച്ചത്.
യുക്രെയ്‌നിലെ അതീവ അപകടമേഖലയായിരുന്ന സുമിയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുള്ള വിദ്യാർത്ഥികളെ രക്ഷപെടുത്തിയത് ഇന്ത്യയുടെ സമയോചിതമായ ഇടപെടലാണെന്ന് നന്ദിയോടെ സ്മരിക്കുന്നു എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞു.
”ഇന്ത്യൻ വിദ്യാർത്ഥികൾക്കൊപ്പം അതേ പ്രാധാന്യ ത്തോടെ ഞങ്ങളുടെ വിദ്യാർത്ഥികളേയും പുറത്തെത്തിക്കാൻ പ്രധാനമന്ത്രിയെന്ന നിലയിൽ താങ്കൾ കാണിച്ച സന്മനസ്സിന് നന്ദി രേഖാമൂലം അറിയിക്കുകയാണ് എന്ന് ഷേഖ് ഹസീന നരേന്ദ്രമോദിക്ക് എഴുതിയ കത്തിൽ സൂചിപ്പിച്ചു.
കടുത്ത മാനസിക സംഘർഷത്തിലും ഭീതിയിലുമാണ് തങ്ങളുടെ വിദ്യാർത്ഥികൾ ദിവസങ്ങൾ തള്ളിനീക്കിയത്. നേരിട്ട് കടന്നുചെന്ന് ഒന്നും ചെയ്യാൻ സാധിക്കാത്ത അന്തരീക്ഷത്തിൽ ഇന്ത്യയുടെ നയതന്ത്രമികവാണ് തങ്ങൾക്ക് തുണയായതെന്നും” പ്രധാനമന്ത്രി ഷേഖ് ഹസീന പറഞ്ഞു.
അതേസമയം യുക്രെയ്‌നിൽ കുടുങ്ങിയ ഏതാണ്ട് ഇരുപത്തിനായിരത്തോളം വിദ്യാർത്ഥികളെയാണ് ഇന്ത്യ ഓപ്പറേഷൻ ഗംഗയിലൂടെ മടക്കിയെത്തിച്ചത്. യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഫെബ്രുവരി 22 നാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. 75 സിവിലിയൻ വിമാനങ്ങളിലായി 15521 ഇന്ത്യൻ പൗരന്മാരേയും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 2467 പേരെയുമാണ് രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ചത്. 32 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രകൾ വഹിച്ചാണ് ഓപ്പറേഷൻ ഗംഗ രക്ഷാ ദൗത്യം ഇത്രയധികം പേരെ ഇന്ത്യയിലെത്തിച്ചത്.യുദ്ധമുഖത്ത് നിന്നും പൗരന്മാരെ രക്ഷിക്കാനായി മറ്റ് രാജ്യങ്ങൾ പകച്ച് നിന്നപ്പോൾ ഇന്ത്യ ധൈര്യപൂർവ്വം രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങുകയായിരുന്നു.