റഷ്യ ഉക്രൈൻ സംഘർഷത്തിൽ യു എന്നിലെ ഇന്ത്യൻ നിലപാട് ചോദ്യംചെയ്ത നെതെർലൻഡ് പ്രതിനിധിക്ക് തക്കതായ മറുപടി നൽകി ഇന്ത്യ. ‘നിങ്ങൾ ഞങ്ങളുടെ രക്ഷാകർത്താവ് ചമയാൻ ശ്രമിക്കേണ്ട, എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യക്ക് നന്നായറിയാം’ എന്നാണ് യു എന്നിലെ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞത്. ഈ വർഷം ജനുവരി മുതൽ, യുഎൻ സുരക്ഷാ കൗൺസിലിലെയും ജനറൽ അസംബ്ലിയിലെയും മനുഷ്യാവകാശ കൗൺസിലിലെയും ഉക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ട് നിൽക്കുകയാണ്. ‘നിങ്ങൾ ജിഎയിൽ നിന്ന് വിട്ടുനിൽക്കരുതായിരുന്നു. യുഎൻ ചാർട്ടറിനെ ബഹുമാനിക്കുക’ എന്നാണ് നെതർലാൻഡ്സ് കിംഗ്ഡം അംബാസഡർ കാരെൽ വാൻ ഓസ്റ്ററോമിന്റെ ട്വീറ്റ്. ബുധനാഴ്ച നടന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് തിരുമൂർത്തി പ്രസ്താവന നടത്തിയത്. തന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം അദ്ദേഹം പിന്നീട് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഏപ്രിലിൽ, യുക്രേനിയൻ തലസ്ഥാനമായ കീവിനു സമീപമുള്ള പട്ടണങ്ങളിൽ നിന്ന് പിൻവാങ്ങുന്നതിനിടെ റഷ്യൻ സൈനികർ സാധാരണക്കാരെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്യാൻ നടത്തിയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇതാണ് നെതെർലാൻഡ് പ്രതിനിധിയെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ നിലപാട് ചോദ്യം ചെയ്യുന്നത് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. സംഘർഷം ആരംഭിച്ചതിനു ശേഷം ഇന്ത്യ നിഷ്‌പക്ഷ നിലപാടുകളാണ് സ്വീകരിച്ചത്. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ പ്രതിഷേധത്തിലാണ്.