ദില്ലി : കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു. കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് ഇന്ന് രാവിലെആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. മേഖലയിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം ചാത്രൂ മേഖല വളഞ്ഞത്. ജമ്മു-കശ്മീര്‍ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. പിന്നാലെ ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. ‘ഓപ് ത്രാഷി’ എന്ന് പേരിട്ട ഓപ്പറേഷന്‍ തുടരുകയാണെന്നും ഭീകരരെ ഇല്ലായ്മ ചെയ്യുന്നതിനായി സംയുക്ത പരിശ്രമം തുടരുകയാണെന്നും എക്‌സ് പോസ്റ്റില്‍ സേന പറയുന്നു.

