എറണാകുളം: കൊച്ചിയിൽ എടിഎം തട്ടിപ്പിലൂടെ ഇടപാടുകാർക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകിയതായി . പരാതിപ്പെട്ട ഇടപാടുകാർക്ക് കൃത്യമായ പരിശോധനകൾക്ക് ശേഷം പണം തിരികെ നൽകി. പരാതിപ്പെടാത്ത, പണം നഷ്ടപ്പെട്ടവർക്കും തുക തിരിച്ച് നൽകിയതായി ബാങ്ക് അധികൃതർ അറിയിച്ചു.
എടിഎം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടൻ കൃത്യമായ നടപടികൾ സ്വീകരിക്കാൻ ആയി എന്നും സൗത്ത് ഇന്ത്യൻ ബാങ്ക് വ്യക്തമാക്കി. പ്രതിയെ പിടികൂടിയതായും അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കും എന്നും ബാങ്ക് അധികൃതർ പറഞ്ഞു.
എടിഎം മെഷിനിൽ നിന്ന് കറൻസി പുറത്തു വരുന്ന ഭാഗത്ത് തടസ്സമുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതായും ബാങ്ക് വ്യക്തമാക്കി. പണം പുറത്തു വരാതാകുമ്പോൾ ട്രാൻസാക്ഷൻ പരാജയപ്പെട്ടെന്ന് കരുതി ഉപഭോക്താവ് മടങ്ങും. ഈ സമയം തടസ്സം നീക്കി പണം കൈക്കലാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതിയെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. സമാന തട്ടിപ്പുകൾ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ എടിമ്മുകളിൽ നടന്നതായും ബാങ്ക് അറിയിച്ചു.