കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവ ദിവസം രാത്രി അപകടത്തില്‍പെട്ട കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നതായി അന്വേഷണ സംഘം കണ്ടെത്തി. പിൻത്തുടർന്ന കാറിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു.
മദ്യപിച്ചിരുന്നതിനാല്‍ മുന്നറിയിപ്പ് നല്‍കാനാണ് ഒപ്പം പോയതെന്ന് കാറില്‍ പിന്തുടര്‍ന്നവര്‍ മൊഴി നല്‍കി. അതേസമയം അപകടത്തില്‍പെട്ടവര്‍ പങ്കെടുത്ത പാര്‍ട്ടി നടന്ന ഹോട്ടലിലെ സിസിടിവിയുടെ (cctv) ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍(digital video recorder) ഒളിപ്പിച്ചതായി കണ്ടെത്തി. ഹോട്ടല്‍ ഉടമയുടെ നിര്‍ദേശ പ്രകാരമാണ് റെക്കോര്‍ഡര്‍ മാറ്റിയതെന്ന് ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി. ഹോട്ടല്‍ ഉടമ റോയിയെ മരട് പൊലീസ് ചോദ്യം ചെയ്യും.
നമ്പർ 18 എന്ന ഹോട്ടലിൽ വർഷങ്ങളായി ഇത്തരം ഡി.ജെ പാർട്ടി സംഘടിപ്പിക്കുന്നത് പതിവാണ്. മുൻപ് ഇവിടെ ആരും കാര്യമായി വന്നിരുന്നില്ല. ഡി.ജെ പാർട്ടി ആരംഭിച്ചതോടെ യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു. ആഴ്ചാ അവസാന ദിവസങ്ങളിലാണ് പാർട്ടികൾ ഇവിടെ സംഘടിപ്പിക്കാറ്. സ്വകാര്യ സെക്യൂരിറ്റി ഏജൻസികളിലെ ഗുണ്ടകളാണ് ഇവിടെ സുരക്ഷ ഒരുക്കുന്നത്.
ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കുന്നവരെ ഇവർ കൈകാര്യം ചെയ്യാറുമുണ്ട്. ഇക്കാര്യങ്ങൾ ഇരയാകുന്നവർ പുറത്ത് പറയാറുമില്ല. വൻതോതിൽ ലഹരി ഉൽപ്പന്നങ്ങൾ പാർട്ടികളിൽ എത്തുന്നവർ ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സംഘങ്ങൾ തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നവംബർ ഒന്നിന് പുലർച്ചെ ഒന്നിന് ആയിരുന്നു സംഭവം .ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലാണ് അപകടം നടന്നത്. ബൈക്കിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.