കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പലതും പുറത്ത് വരാനുണ്ടെന്നും കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമാര്‍ശം ഹൈക്കോടതി നടത്തിയത്.
അതേസമയം കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ പ്രതിയാക്കാൻ തെളിവുകൾ ലഭിച്ചില്ലെന്ന് സൂചന. ഇതോടെ ബിജെപി നേതാക്കളെ സാക്ഷികളാക്കാനുള്ള നീക്കത്തിലാണ് പോലീസ്. കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിൻറെ ഇപ്പോഴത്തെ തീരുമാനം. കേസിൽ ആകെ 22 പ്രതികളാണുള്ളത്. ഇതിൽ ആരും തന്നെ ബിജെപി നേതാക്കൾ അല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ ലക്ഷ്യമിട്ട് വലിയ ആരോപണങ്ങളാണ് കൊടകര കുഴൽപ്പണകേസിൽ മുൻപ് സിപിഎം ഉയർത്തിയത്. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെ. സുരേന്ദ്രൻ തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് ഒരു തരത്തിലും ബന്ധമില്ലാത്ത കേസിലേക്ക് പോലീസ് മന:പൂർവ്വം നേതാക്കളെ വലിച്ചിഴയ്ക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു. കേസിൽ 19 നേതാക്കളെയാണ് പോലീസ് ചോദ്യം ചെയ്തത്. എന്നാൽ ഇവരെ പ്രതിയാക്കാനുള്ള ഒരു തെളിവും അന്വേഷണ സംഘത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല.
കൊടകരയിൽ നിന്നും പിടിച്ചെടുത്തത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണോ എന്ന് തെളിയിക്കാനും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. അതിനാൽ ഇത് കവർച്ചാക്കേസാക്കി കണക്കാക്കി കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. മാത്രമല്ല കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കുറ്റപത്രത്തിൽ ആവശ്യപ്പെടും
എന്നാൽ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയത് ഇങ്ങനെ… ‘കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പുറത്ത് വരാനുണ്ട് എന്നാണ്. മാത്രമല്ല കേസിലെ പ്രധാനപ്രതികളെയും കുഴല്‍പ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുന്‍കൂട്ടി പദ്ധതി തയാറാക്കിയാണ് കവര്‍ച്ച നടത്തിയിരിക്കുന്നത് അല്ലാതെ പെട്ടന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണം’
കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇനിയും പണം കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണ്‍കോള്‍ രേഖകളും മറ്റ് തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona