കോഴിക്കോട് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്‍റെ ജീപ്പില്‍. റിപ്പബ്ലിക് ദിന പരേഡില്‍ സാധാരണയായി പോലീസ് ഉടമസ്ഥതയിലുള്ള വാഹനങ്ങൾ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കുന്നതാണ് കീഴ്വഴക്കം.
ഇതില്‍നിന്ന് വ്യത്യസ്തമായി മന്ത്രിയ്ക്കായി സ്വകാര്യ വാഹനം ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്‍റെ വാഹനത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത്. ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ്സിൽ രേഖപ്പെടുത്തിയിരുന്ന കമ്പനിയുടെ പേര് മറച്ചുകൊണ്ടാണ് പരേഡില്‍ ഉപയോഗിച്ചത്. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്‍റെ ഉടമസ്ഥതയിലുള്ള ജീപ്പാണിത്. അതേസമയം, പോലീസിന്‍റെ പക്കല്‍ വാഹനമില്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടിവന്നതെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം. പോലീസ് നേരത്തെ വാഹനം ആവശ്യപ്പെട്ടിരുന്നതായി വാഹന ഉടമ പ്രതികരിച്ചു.