തൃശ്ശൂർ: കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും ചാരായം പിടികൂടി. ചാലക്കുടി അന്നനാട്
മേലൂർ കെ എസ് ഇ ബി അസിസ്റ്റന്റ് ക്യാഷ്യർ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നുമാണ് 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസും പാർട്ടിയും ചേർന്ന് പിടിച്ചെടുത്തത്.
വീട്ടിൽ ചാരായം വാറ്റി വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിഡിന് എത്തിയ എക്‌സൈസ് സംഘം സുകുമാരന്റെ ഇരുനില വീട് കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. വീട്ടുടമസ്ഥൻ കെഎസ്ഇബി ജീവനക്കാരൻ ആണെന്നും ഭാര്യ സ്കൂൾ ടീച്ചർ ആണെന്നും കൂടി അറിഞ്ഞപ്പോൾ പരാതി വ്യജമാണെന്നാണ് ആദ്യം കരുതിയത്.
എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പേരിൽമുൻപ് ചാരായ കേസ് ഉണ്ടെന്ന് വ്യക്തമായി. തുടർന്ന്, പരിശോധനയിൽ വീടിന്റെ അടുക്കളയിൽ നിന്നും 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു. എക്‌സൈസ് വീട്ടിൽ കയറിയതറിഞ്ഞു സുകുമാരൻ ജോലി സ്ഥലത്തു നിന്നും വയറുവേദന എന്ന് പറഞ്ഞു ഇറങ്ങി ഒളിവിൽ പോയതിനാൽ സുകുമാരനെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു.
വിശേഷപാർട്ടികൾക്കും കല്യാണത്തിനും മാത്രം ഓർഡർ എടുത്തു ചാരായം വാറ്റി എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റർ ചാരയത്തിന് 1000/-രൂപ ഈടാക്കി ആണ് വില്പന നടത്തിയിരുന്നത്. കിങ്ങിണി എന്ന വിളി പേരിൽ ആണ് സുകുമാരന്റെ ചാരായം അറിയപ്പെട്ടിരുന്നത്. പഴങ്ങൾ ധന്യങ്ങൾ എന്നിവ അധികമായി ചേർത്താണ് ഇയാൾ സ്പെഷ്യൽ ചാരായം ഉണ്ടാക്കിയിരുന്നത്.