അങ്കമാലി: എറണാകുളം അങ്കമാലിയിൽ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു. ബെംഗളൂരുവിൽ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ളോര്‍ ബസുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്ത് വച്ചായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെലീനയെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും ഇന്നലെ രാത്രിയോടെ മടങ്ങിയെത്തിയ സെലീന ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.
കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിൽ മലപ്പുറത്തേക്കുള്ള യാത്രയിലേക്കായിരുന്നു സെലീന. ബസിൽ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരിൽ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.