ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വെട്ടികുറച്ചു. ഇന്ന് മുതൽ സംസ്ഥാനത്ത് നിരവധി സർവീസുകൾ റദ്ദാക്കുമെന്നാണ് ഇന്നലെ പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ, സംസ്ഥാനത്ത് ഇന്നലെ തന്നെ ക്യാൻസൽ ചെയ്തത് 702 ഓർഡിനറി സർവ്വീസുകളാണ്. സർവ്വീസുകൾ പെട്ടെന്ന് വെട്ടികുറച്ചപ്പോൾ വലഞ്ഞത് ജനങ്ങളാണ്.
ഇന്നലെ ആകെ 3157 സർവീസുകളാണ് ആരംഭിച്ചത്, ഇതിൽ പകുതിയിൽ അധികം ഓർഡിനറി സർവ്വീസുകളും ഡീസൽ ഇല്ലാതെ പകുതി വഴിയിൽ ഓട്ടം നിറുത്തി. ഡീസൽ ഇല്ലാത്തതിനാൽ സൂപ്പർ ക്ലാസ് സർവ്വീസ് വരെ ക്യാൻസൽ ചെയ്തു.
ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും. എണ്ണ കമ്പനികൾക്ക് വൻ തുക കുടിശ്ശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 135 കോടി രൂപയാണ് എണ്ണ കമ്പനികൾക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കണമെന്ന് എക്സിക്യുട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി എംഡി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും പിടിച്ചു നിൽക്കാനാകാത്ത സാഹചര്യത്തിലാണ് ഓർഡിനറി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്.