Friday, May 10, 2024
spot_img

ലോകമനസാക്ഷിയെ ഞെട്ടിച്ച ആക്രമണം; ഇന്ന് ഹിരോഷിമ ദിനം; മരണദൂതുമായി ജപ്പാനിലെത്തിയ ദുരന്ത ഓർമ്മയ്ക്ക് 77-ാം വർഷം

77 വർഷം മുൻപ് ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് സ്ഫോടനം നടത്തിയത്. പിന്നീട് 3 ദിനങ്ങൾക്കു ശേഷം നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെട്ടു
ഒരു നിമിഷാർദ്ധം കൊണ്ട് സർവ്വം ചാമ്പലായ അണുബോംബ് സ്ഫോടനം. ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായിരുന്നു 1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോക മഹായുദ്ധം.അന്ന് അമേരിക്കയുടെ 13 29 ബോംബർ വിമാനം നടത്തിയ മനുഷ്യത്വരഹിതമായ പ്രകൃതിയിൽ ഹിരോഷിമയുടെ 95 ശതമാനവും ഇല്ലാതായി. മനുഷ്യ നിർമിത ആയുധത്തിന് എത്രത്തോളം പ്രഹരശേഷി കൈവരിക്കാനാകുമെന്ന് ലോകം മനസ്സിലാക്കിയ ദിനങ്ങളായിരുന്നുവത്.

ഇനിയൊരിക്കലും ഹിരോഷിമകളും നാഗസാക്കികളും ലോകത്ത് ആവർത്തിക്കാതിരിക്കട്ടെയെന്ന് സമാധാനകാംക്ഷികൾ ലോകത്ത് ആവശ്യമുയർത്തുന്നു. ഒറ്റയടിക്ക് 50000ത്തിൽ അധികം ആളുകൾക്ക് ജീവഹാനി 37,000 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അണുവിസ്ഫോടനത്തിന്‍റെ ദുരന്തം പേറി ഇന്നും ജീവിക്കുന്നവരും അനവധി. ഹിരോഷിമയെ ചാമ്പലാക്കി ദുരന്തം മൂന്നു ദിവസം കഴിഞ്ഞപ്പോൾ നാഗസാക്കിയേയും ചുട്ടെരിച്ചു, അമേരിക്കൻ സൈനിക ശക്തി.

പടിഞ്ഞാറൻ സഖ്യത്തിന്റെയും സോവിയറ്റ് യൂണിയന്റെയും മുന്നേറ്റത്തിനൊടുവിൽ 1945 മെയ് 8 ന് ജർമനി കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധത്തിന് അന്ത്യമായി. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചായിരുന്നു അമേരിക്കയുടെ പ്രതികാരം . ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി.മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു.

അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ആണവ പ്രസരം മൂലമുണ്ടായ രോഗങ്ങളാൽ നീണ്ട 77 വർഷങ്ങൾക്കിപ്പുറവും മരിച്ചുകൊണ്ടിരിക്കുന്നു.

പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ, നിരന്തരം അരങ്ങേറുന്ന ഭീകരാക്രമണങ്ങൾ.. നിശബ്ദമായ ലോകയുദ്ധത്തിന്റെ പശ്ചത്തലത്തിലാണ് പുതിയൊരു ഹിരോഷിമ ദിനവും കടന്നുപോവുന്നത്. ഹിരോഷിമ ജപ്പാന്റെ മാത്രം ഓർമയല്ല, ലോകത്തിന്റെ മുഴുവൻ ഓർമയാണ്.

Related Articles

Latest Articles