തിരുവനന്തപുരം: പുനലൂർ -അലിമുക്ക് -അച്ചൻകോവിൽ റൂട്ടിൽ സ്വകാര്യ ബസ്സിന് പെർമിറ്റ് അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ബി എം എസ് സംഘടനയായ KST എംപ്ലോയീസ് സംഘ്. പുനലൂർ-അലിമുക്ക് – അച്ചൻകോവിൽ റൂട്ടിൽ കെ എസ് ആർ ടി സി, അഞ്ചു സർവീസുകൾ ഓപ്പറേറ്റു ചെയ്തിരുന്നു. ഇതിൽ രണ്ടു സർവീസുകൾ കഴിഞ്ഞ ഒരു വർഷത്തിനിപ്പുറം കെ എസ് ആർ ടി സി നിർത്തലാക്കി. മാസങ്ങൾക്കകം ഈ സർവീസുകൾക്ക് സ്വകാര്യ ബസ് പെർമിറ്റിന് അപേക്ഷിക്കുകയും, ഇതോടൊപ്പം കോടതിയിൽ നിന്നും പരിശോധിച്ചു പരിഹരിക്കാനുള്ള ഉത്തരവിലൂടെ കൊല്ലം RTA യിൽ നിന്നും താല്കാലിക പെർമിറ്റ് നേടുകയും ചെയ്തു. സമാന രീതിയിൽ പത്താനപുരത്തുനിന്നും കമുകിൻചേരി വഴി പുനലൂരിലേക്കും അമ്മൂസ് എന്നൊരു സ്വകാര്യ ബസിന് അനുമതി നൽകിയിട്ടുണ്ട്. ഇതേ പ്രവണത നിലവിൽ വ്യാപകമായി തുടരുന്നു . ഇത്തരത്തിൽ സ്വകാര്യ പെർമിറ്റ് അനുവദിക്കാൻ നിയമമില്ലാതിരിക്കുകയും, നിലവിലുണ്ടായിരുന്ന രണ്ടു സർവീസുകൾ കെ എസ് ആർ ടി സി നിർത്തലാക്കി സമയോചിതമായി സ്വകാര്യ ലോബി ഈ സർവീസുകൾക്ക് അവകാശമുന്നയിക്കുകയും താല്കാലിക പെർമിറ്റ് നേടിയെടുക്കുകയും ചെയ്തത് കെ എസ് ആർ ടി സിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് സംഘടന ആരോപിച്ചു.
കെഎസ് ആർ ടി സി RTA Cell-ൻ്റേയും കോർപ്പറേഷൻ്റെ കേസ്സുകളുടെ നടത്തിപ്പിന് ചുമതലയുള്ള അഡ്വേക്കറ്റുമാരുടെ വീഴ്ചയാണിത്. ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്ന മോട്ടോർ വാഹന വകുപ്പിൻ്റേയും വിവിധ ജില്ലകളിലെ RTA വിഭാഗങ്ങളുടേയും നടപടികളെ സംബന്ധിച്ചും അന്വേഷണം നടത്താനും, മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് വിജിലൻസിൻ്റെ സമഗ്രമായ അന്വേഷണവും, അതോടൊപ്പം കെ എസ് ആർ ടി സി യുടെ ആഭ്യന്തര അന്വേഷണവും നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ KST എംപ്ലോയീസ് സംഘ്(BMS) സംസ്ഥാന ജനറൽ സെക്രട്ടറി KL രാജേഷ് ആവശ്യപ്പെട്ടു.