Saturday, May 4, 2024
spot_img

‘അഴിമതിക്കാരായ മന്ത്രിമാരെ രക്ഷപെടുത്തുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം; കുറ്റവാളികൾക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഐഎം’; ലോകായുക്ത ഭേദ​ഗതിക്കെതിരെ തുറന്നടിച്ച് കുമ്മനം

തിരുവനന്തപുരം: ലോകായുക്തയെ നിർവീര്യമാക്കുന്ന സർക്കാരിന്റെ നിർദ്ദിഷ്ട ഭേദഗതി അനാവശ്യവും ദുരുപദിഷ്ടവുമാണെന്ന് ബിജെപി (BJP) മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. പല്ലും നഖവും പിഴുതുമാറ്റി ലോകായുക്തയെ വെറും നോക്കുകുത്തിയാക്കി മാറ്റുകയും അഴിമതിക്കാരായ മന്ത്രിമാരെ രക്ഷപെടുത്തുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം .

അഴിമതികേസിൽ വിചാരണ നേരിടുന്ന മന്ത്രിമാർ കുറ്റക്കാരെന്ന് ലോകായുക്ത വിധിച്ചാലും തൽസ്ഥാനത്തു തുടരാൻ ഇതോടെ അവസരമൊരുങ്ങും. അഴിമതി രഹിതമായ സംശുദ്ധ ഭരണം ഉറപ്പ് വരുത്തുന്നതിനാണ് ലോകായുക്ത നിയമമുണ്ടായത്. ലോക്പാൽ നിയമം വഴി എല്ലാ കേന്ദ്രമന്ത്രിമാരെയും ഉൾപ്പെടുത്തി അധികാരികളെ അഴിമതി കേസിൽ നിയമത്തിന്റെ മൂന്നിൽ കൊണ്ടുവരാൻ വ്യവസ്ഥ ഉണ്ടായി. നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ഈ നിയമം എല്ലാം നിലവിൽ വന്നത്.

സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പാർലമെന്റിൽ ലോക്പാൽ – ലോകായുക്ത നിയമങ്ങൾക്ക് വേണ്ടി ശക്തമായി വാദിച്ചു. എന്നാൽ അഴിമതി കേസുകളിൽ സ്വന്തം നേതാക്കൾ ഓരോരുത്തരായി കുറ്റവാളികളായി ലോകായുക്ത കണ്ടെത്തിയപ്പോൾ സിപിഎം നിലപാട് തിരുത്തി. നിയമത്തിന്റെ ചിറകുകൾ അരിഞ്ഞു കുറ്റവാളികൾക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഎം ഇപ്പോൾ എന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles