ലീഗിലെ പൊട്ടിത്തെറികൾക്കെല്ലാം സി പി എമ്മിന് പങ്കുണ്ടെന്നുള്ളത് പകൽ പോലെ വ്യക്തമാണെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തകർച്ചയിൽ നേട്ടമുണ്ടാകുന്നത് മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കാണ്. കെ ടി ജലീലിന്റെ ഇടപെടലുകളാണ് ചന്ദ്രികയിലെ പ്രശ്ങ്ങളെ കൂടുതൽ രാഷ്ട്രീയവൽക്കരിച്ചത്. കുഞ്ഞാലിക്കുട്ടിയെ കേന്ദ്രീകരിച്ച് ലീഗില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങള്‍ അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ലീഗ് വിലയിരുത്തുന്നു.
മലപ്പുറത്തും മലബാറിലും ഇടത്പക്ഷ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താന്‍ കൂടി സഹായകമായ തരത്തില്‍ ഈ പ്രശ്നത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നാണ് സി പി എം ഇപ്പോൾ ചിന്തിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു. ലീഗിനുള്ളിലെ പൊട്ടിത്തെറിയിൽ പങ്കുണ്ടെങ്കിലും ലീഗിലെ ആഭ്യന്തരവിഷയത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ പ്രത്യക്ഷത്തില്‍ ഇടപെടരുതെന്ന കര്‍ശനനിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. നിയമസഭയിലും പുറത്തും സി.പി.എം പ്രത്യേക താല്പര്യത്തോടെ ഇതുവരെ ലീഗ് വിവാദങ്ങളില്‍ പ്രതികരിച്ചിട്ടില്ല.