ലഡാക്ക്- ആർട്ടിക്കിൾ-370 റദ്ദാക്കുന്നതിനെ കുറിച്ചും ജമ്മു കശ്മീർ വിഭജനത്തെ കുറിച്ചും ലോക്‌സഭയിൽ നടത്തിയ തീപ്പൊരി പ്രസംഗത്തിന് പിന്നാലെ നാട്ടുകാർക്കൊപ്പെം സന്തോഷം പങ്ക് വച്ച് ലഡാക്ക് എം.പി ജമിയാങ്ങ് സെറിംഗ് നംഗ്യാൽ. ത്രിവർണ്ണ പതാകയേന്തി നൃത്തം ചവിട്ടുന്ന എം.പിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ട്വിറ്ററിലാണ് വീഡിയോ ജമിയാങ്ങ് ഷെയർ ചെയ്തത്.
ലഡാക്കിൽ മടങ്ങിയെത്തിയ എം.പിയ്ക്ക് നൽകിയ സ്വീകരണത്തിന്‍റെ വീഡിയോ ആണ് പങ്കുവച്ചത്. പരിസ്ഥിതി സൗഹാദർദ്ദ അന്തരീക്ഷത്തിൽ പടക്കങ്ങൾ പോലുളള വസ്തുക്കൾ ഒഴിവാക്കിയാണ് ആഘോഷ പരിപാടികൾ നടന്നതെന്ന് ബി.ജെ.പി എം.പി പറഞ്ഞു. എങ്ങനെ ഇത്തരത്തിൽ ആഘോഷം സംഘടിപ്പിക്കാമെന്നത് വീഡിയോ കാണിച്ചു തരുന്നുവെന്നും ജമിയാങ്ങ് കൂട്ടിച്ചേർത്തു.
പരിസ്ഥിതി സംരക്ഷണത്തിൽ ലഡാക്കിലെ ജനങ്ങൾ ബോധവന്മാരാണ്. അതിനാൽ ആഘോഷങ്ങളിൽ നിന്നും പടക്കം പോലുളള സാധനങ്ങൾ വേണ്ടെന്ന് വച്ചത്.
തന്‍റെ ഗ്രാമമായ മാതോയിൽ ഹൃദ്യമായ വരവേൽപ്പാണ് തനിക്ക് ലഭിച്ചതെന്നും ജമിയാങ്ങ് എം പി പറഞ്ഞു. തന്നെ ഇന്നുള്ള നേതാവിലേക്ക് വളർത്തിയത് തന്‍റെ ഗ്രാമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്ന ജമ്മു കാശ്മീർ പുന: സംഘടന ബില്ലിനെ കുറിച്ച് ലോക് സഭയിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ ജമിയാങ് രൂക്ഷ ആക്രമണം നടത്തിയിരുന്നു . മന്‍മോഹന്‍ സര്‍ക്കാര്‍ ലഡാക്ക് മേഖലയെ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.