ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സനാതനപുരം 15ൽ ചിറവീട്ടിൽ ശ്രുതിമോളെയാണ് (24) ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാളത്തിലാണ് ജോലിയെന്ന് നിരവധി പേരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പകുതി പണം നാട്ടിൽ നിന്ന് വാങ്ങിയശേഷം ബാക്കി തുക ജോലി ശരിയായിട്ട് നൽകിയാൽ മതിയെന്ന് പറഞ്ഞ് ദില്ലിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ചുവരുത്തും. തുടർന്ന് സൈനിക വേഷത്തിലെത്തി പരാതിക്കാരിൽ നിന്നും ബാക്കി പണം വാങ്ങുന്നതാണ് രീതി.
ഇത്തരത്തിൽ പണം നൽകിയവർ ജോലി കിട്ടാതെ വന്നതോടെയാണ് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ എസ്. അരുൺ, എസ്.ഐ രജിരാജ്, എ.എസ്.ഐ മോഹൻകുമാർ, ബി. ലേഖ, എസ്.സി.പി.ഒ ബിനോജ്, സി.പി.ഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.