Friday, May 17, 2024
spot_img

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് സൈന്യം പരിശീലനം നല്‍കി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ ലഷ്‌കര്‍ ഭീകരന്‍

ശ്രീനഗര്‍ : പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശമാണെന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഉറിയില്‍ നിന്നും സുരക്ഷാ സൈന്യത്തിന്റെ പിടിയിലായ അലി ബാബര്‍ പാത്രയെന്ന 19 കാരനായ ഭീകരന്റേതാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് സൈന്യം പരിശീലനം നൽകിയിരുന്നതായും ഭീകരന്‍ വ്യക്തമാക്കി.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഷ്‌കര്‍ ഇ തോയ്ബയില്‍ ചേരുന്നതിനായി അമ്ബതിനായിരത്തോളം രൂപയാണ് തനിക്ക് വാഗ്ദാനം ചെയ്തത്. ഇതില്‍ 20,000 രൂപ അമ്മയുടെ ചികിത്സയ്ക്കായി നല്‍കിയിരുന്നെന്നും ഇയാള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. പാകിസ്ഥാനിലുള്ള അമ്മയുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും അലി ബാബര്‍ സൈന്യത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ ഏഴ് ഭീകരരെ സൈന്യം വധിച്ചിരുന്നു. നിരവധി ഭീകരർ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles