പാലക്കാട്: സഞ്ജിത്ത് വധക്കേസിൽ (Sanjit Murder In Kerala) ഒളിവിലുള്ള പ്രതികൾക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സഹായം ലഭിക്കുന്നുണ്ടെന്ന് പോലീസ്. അതുകൊണ്ടുതന്നെ പ്രതികൾക്ക് സഹായം നൽകുന്ന എല്ലാവരെയും കേസിൽ പ്രതി ചേർക്കാൻ പോലീസ് നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിന്റെ വധത്തിൽ പ്രതികളെ പിടികൂടാൻ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കൃത്യത്തിൽ പങ്കെടുത്ത മൂന്ന് പ്രതികളെ കണ്ടെത്താനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ഇന്നോ നാളെയോ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് സൂചന. എന്നാൽ സഞ്ജിത്തിന്റെ വധം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
സഞ്ജിത്തിന്റെ ഭാര്യ അഷിക ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അറിയിച്ചു. സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാർത്ഥ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്തതിനാലുമാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിനിറങ്ങുന്നതെന്ന് സഞ്ജിത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്. അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ച് പേരെ ഇനിയും കേസിൽ പിടികൂടാനുണ്ട്.