ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. രോഗമുക്തി നിരക്ക് 97.6 ശതമാനമാണ്. ചികിത്സയിൽ ഉള്ളവർ 3 ലക്ഷത്തിൽ താഴെയാണ്. നിലവിൽ രാജ്യത്ത് 3,40,639 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ആകെ 3,26,32,222 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്.
അതേസമയം കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് രാജ്യത്തെ കണക്കുകളിലുള്ള വർദ്ധനവിന് കാരണമായതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്നലെയും രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെയാണ്. സംസ്ഥാനത്ത് മാത്രം ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത് 23,260 പേർക്കാണ്. കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നും, പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
റെക്കോർഡ് വാക്‌സിനേഷൻ
പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്നലെ മാത്രം 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകി റെക്കോർഡ് നേടിയിരിക്കുകയാണ് രാജ്യം. രാജ്യത്ത് ഇതാദ്യമായാണ് ഒരുദിവസം 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകുന്നത്. ഓസ്‌ട്രേലിയിൽ ആകെ ജനസംഘ്യക്ക് തുല്യമായ ആളുകൾക്കാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് വാക്‌സിൻ നൽകിയിരിക്കുന്നതെന്ന് അരോഗ്യ മന്ത്രാലയം അറിയിച്ചത്. എന്നാൽ ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് ഒരേ ദിവസം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകിയ രാജ്യം ചൈനയായിരുന്നു. ചൈനയിൽ ഒരു ദിവസം 2.47 കോടി പേർക്കാണ് വാക്‌സിൻ നൽകിയത്, ജൂണിലാണ് ചൈന ഈ നേട്ടം കൈവരിച്ചത്. അതേസമയം ഇന്ത്യയിൽ ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിൽ 26.62 ലക്ഷം വാക്‌സിൻ ഡോസുകളാണ് നൽകിയത്.