ദില്ലി : ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനായ ജഗ്ദീപ് ധൻകറിനെ അധിക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിക്കെതിരെ പോലീസിൽ പരാതി. ദില്ലി ഡിഫൻസ് കോളനി പോലീസ് സ്റ്റേഷനിൽ അഭിഷേക് ഗൗതം എന്ന അഭിഭാഷകൻ പരാതി നൽകിയതായി സൗത്ത് ദില്ലി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സ്ഥിരീകരിച്ചു. ഇന്ത്യൻ ഉപരാഷ്ട്രപതിയെയും അദ്ദേഹത്തിന്റെ ജാതിയെയും കർഷക, അഭിഭാഷക പശ്ചാത്തലത്തെയും അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് അനുകരിച്ച് വിഡിയോ പകർത്തിയതെന്നുമാണ് പരാതിയിൽ പറയുന്നത്.
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന തൃണമൂൽ എംപിക്കും മറ്റുള്ളവർക്കുമെതിരെ ഐപിസിയിലെയും ഐടി നിയമത്തിലെയും ഉചിതമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
സഭാനടപടികൾ തടസ്സപ്പെടുത്തും വിധത്തിൽ ബഹളം വച്ചതിനെത്തുടർന്ന് 141 എംപിമാരെ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിലാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ അധിക്ഷേപിക്കുന്ന തരത്തിൽ തൃണമൂൽ എംപി കല്യാൺ ബാനർജി അനുകരിച്ചത്. ഇത് രാഹുൽ ഗാന്ധി ചിത്രീകരിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാമായിരുന്നു. സംഭവത്തിന്റെ വിഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച് ബിജെപിയും പ്രതിഷേധം അറിയിച്ചു. ‘‘പ്രതിപക്ഷ എംപിമാരെ എന്തിനാണ് സസ്പെൻഡ് ചെയ്തതെന്ന് ചോദിച്ചാൽ ഇതാണ് ഉത്തരം’’ എന്ന അടികുറിപ്പോടെയാണ് കുറിപ്പോടെയാണ് ബിജെപി വിഡിയോ പങ്കുവച്ചത്. കോൺഗ്രസ് പങ്കുവച്ച വിഡിയോ പിന്നീടു പിൻവലിച്ചു

