തിരുവനന്തപുരം:എൽഡിഎഫ് പിന്തുണയോടെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിച്ച
രാജ്ഭവനു മുന്നിലെ സമരത്തിൽ പ്രവർത്തനം തടസ്സപ്പെടാതെ രാജ്‌ഭവൻ.പതിവുപോലെ ജീവനക്കാരെല്ലാം
ജോലിക്കെത്തി. ഓഫിസ് സമയം ആരംഭിച്ചതിനുശേഷമാണ് പ്രതിഷേധ കൂട്ടായ്മയ്ക്കു തുടക്കമായത്.
രാജ്ഭവനിലേക്കു വന്ന വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ദൊഡാവത്തും ഗവർണറുടെ അഡി.പഴ്സണൽ അസിസ്റ്റന്റ് ഹരി എസ്.കർത്തയും അടക്കമുള്ള ഉദ്യോഗസ്ഥർ പോലീസ് സുരക്ഷയിലാണ് ജോലിക്കെത്തിയത്. രാജ്ഭവന്റെ ബോർഡ് വച്ച വാഹനങ്ങളായതിനാൽ പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് പ്രധാന ഉദ്യോഗസ്ഥർക്കു സുരക്ഷ ഒരുക്കിയത്. പ്രതിഷേധം നടക്കുമ്പോൾ ഗവർണർ ഡൽഹിയിലായിരുന്നു.
മാധ്യമങ്ങളെ കണ്ട ഗവർണർ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നു പ്രതികരിച്ചു. 20ന് വൈകുന്നേരം ഗവർണർ മടങ്ങിയെത്തും.
പ്രതിഷേധ പരിപാടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. തന്റെ പ്രസംഗത്തിനിടെ വേദിക്കരികിലെത്തിയ ഒരു കാര്‍ നിരന്തരം ഹോൺ മുഴക്കിയതിനെക്കുറിച്ച് യച്ചൂരിയുടെ പ്രതികരണം ചിരി പടർത്തി. ‘ഗവർണർ ഡൽഹിയിലാണെന്നാണ് മനസിലാക്കുന്നത്. പിന്നെ ആരാണ് നിരന്തരം ഹോൺ മുഴക്കി ബഹളമുണ്ടാക്കുന്നത്’–യെച്ചൂരി സദസ്സിനോടായി ചോദിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ.മാണി, പി.സി.ചാക്കോ, കെ.ബി.ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.