ദില്ലി : അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാപോരിലെ കോണ്‍ഗ്രസിന്റെ വല്യമ്മാവൻ ചമഞ്ഞുള്ള ഏകപക്ഷീയ തീരുമാനമെടുപ്പിൽ കടുത്ത നീരസം രേഖപ്പെടുത്തിക്കൊണ്ട് ഇടത് – സമാജ്‌വാദി പാര്‍ട്ടികൾ രാജസ്ഥാനില്‍ സമാന്തര സംയുക്തമുന്നണിയായി മത്സരിക്കാനൊരുങ്ങുന്നു. സിപിഎം., സിപിഐ.,എസ്‌പി, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളാണ് I.N.D.I.A മുന്നണിയിലെ ചേരിപ്പോര് പരസ്യമാക്കിക്കൊണ്ട് പുതിയ രാഷ്‌ടീയ നീക്കം നടത്തിയിരിക്കുന്നത്. സീറ്റ് ചര്‍ച്ചകളില്‍ തീര്‍ത്തും അവഗണിച്ച കോണ്‍ഗ്രസിന്റെ ഏകപക്ഷീയനീക്കത്തിന് തിരിച്ചടിസന്ദേശം നല്‍കുകയാണ് ലക്ഷ്യം.
സി.പി.എം. -17, സി.പി.ഐ. -ഒമ്പത്, എസ്.പി. -എട്ട്, സി.പി.ഐ.എം.എല്‍. -മൂന്ന് എന്നിങ്ങനെ 37 മണ്ഡലങ്ങളിലാണ് സമാന്തര മുന്നണി മത്സരിക്കുന്നത്. ഇതില്‍ 15 സീറ്റുകളിലെങ്കിലും മികച്ചമത്സരം നടത്താനാകുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ പ്രതീക്ഷ.
നേരത്തെ മധ്യപ്രദേശില്‍ ജയസാധ്യതയുള്ള ആറുസീറ്റുകളിൽ ഒന്ന് പോലും നല്‍കാത്തതില്‍ സമാജ്‌വാദി പാർട്ടി ദേശീയ അദ്ധ്യക്ഷൻ അഖിലേഷ് യാദവ് കോൺഗ്രസ് പാർട്ടിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തെലങ്കാനയില്‍ സിപിഎം. ചോദിച്ച സംസ്ഥാനത്ത് പാർട്ടിക്ക് ജയസാധ്യതയുള്ള ഒരേയൊരു സീറ്റിലും കോണ്‍ഗ്രസ് കടുംപിടിത്തം കാട്ടി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മറ്റുപാര്‍ട്ടികളിലെ പ്രധാനനേതാക്കളുമായി ചര്‍ച്ചയ്ക്കുപോലും തയ്യാറായില്ലെന്നാണ് ഇടതുവൃത്തങ്ങള്‍ ആരോപിക്കുന്നത്. സിപിഎം സംസ്ഥാനസെക്രട്ടറി അമ്രറാമിനോടോ സംസ്ഥാനചുമതലയുള്ള കേന്ദ്രനേതാക്കളോടോ സംസാരിച്ചില്ല. ഇതും സമാന്തര മുന്നണിക്ക് പാർട്ടികളെ പ്രേരിപ്പിച്ചു.