വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവർത്തിക്കുന്ന സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ പ്രാർത്ഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ. സബ് കളക്ടറിനാണ് അന്വേഷണ ചുമതല.
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രാർത്ഥന നടത്തിയത്. ഓഫീസ് സമയം വൈകുന്നേരം നാലരയോടെ ഓഫീസിലെ ജീവനക്കാരോട് പ്രാർത്ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ ഓഫീസിലുള്ള ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടി വന്നു. പെട്ടെന്നു വന്ന അറിയിപ്പായതിനാല്‍ ഓഫീസര്‍ പറയുന്നത് അനുസരിക്കാനേ ജീവനക്കാര്‍ക്കു കഴിഞ്ഞുള്ളൂ. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാര്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്നതിനാല്‍ നിര്‍ദേശം ധിക്കരിക്കാനും പലര്‍ക്കും ധൈര്യം വന്നില്ല. ഇഷ്ടക്കേടോടെയാണ് പലരും പ്രാര്‍ഥനയില്‍ പങ്കെടുത്തത്.
ഓഫീസില്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞുനില്‍ക്കുന്നുവെന്നും ഓഫീസില്‍ പല പ്രശ്‌നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനര്‍ജി കൊണ്ടാണെന്നും ചുമതലയേറ്റതിനുശേഷം ഓഫീസര്‍ പതിവായി പറയാറുണ്ടെന്നാണ് വിവരം. ഓഫീസറുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മര്‍ദവും കാരണം അടുത്തിടെ നാല് താത്കാലിക ജീവനക്കാർ ജോലി അവസാനിപ്പിച്ചിരുന്നു.