Sunday, September 20, 2026

ഇന്ത്യക്കാരായി ഈ മണ്ണില്‍ ജീവിച്ച് മരിക്കണം: ഞങ്ങള്‍ക്കും തരൂ ഇന്ത്യന്‍ പൗരത്വം! താലിബാന്‍ ഭീഷണി ഭയന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓടിയെത്തിയ സിഖ് കുടുംബങ്ങളുടെ അഭ്യര്‍ത്ഥന

ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീഷണി ഭയന്ന് കാബൂളില്‍ നിന്നും പഞ്ചാബില്‍ കുടിയേറിയ 25 സിഖ് കുടുംബങ്ങള്‍. മതപരിവര്‍ത്തന ഭീഷണി മൂലം നാടു വിട്ടവരാണിവര്‍. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളതെന്നും അതിനാല്‍ താമസ സൗകര്യം കൂടി ഒരുക്കി നല്‍കണമെന്നും അവര്‍ പഞ്ചാബ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്നാണ് സര്‍വ സമ്പത്തും ഉപേക്ഷിച്ച് 40 സിഖ് കുടുംബങ്ങള്‍ കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. നിലവില്‍ ലുധിയാനയിലാണ് ഇവര്‍ താമസിക്കുന്നത്.

‘ഇപ്പോള്‍ 25 കുടുംബങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എനിക്ക് നാല് കുട്ടികളുണ്ടായിരുന്നു, പക്ഷേ ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനാല്‍ രണ്ട് വര്‍ഷം മുമ്പ് എന്റെ ഒരു പെണ്‍കുഞ്ഞു മരിച്ചു,’- അവശേഷിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളിലൊരാളായ സിമ്മി സിംഗ് പറഞ്ഞു. ഓട്ടോറിക്ഷ ഓടിച്ചാണ് സിമ്മി ഉപജീവനം നടത്തുന്നത്.

”ഞാന്‍ അഫ്ഗാനിസ്ഥാനില്‍ എന്റെ സ്വന്തം ബിസിനസ്സ് നടത്തുകയായിരുന്നു. അവിടെയുള്ള ആളുകള്‍ പലപ്പോഴും എന്നെയും എന്റെ കുടുംബത്തെയും ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. അത് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെ അവര്‍ക്ക് കൈമാറാന്‍ പോലും ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്, ”അദ്ദേഹം പറഞ്ഞു. തനിക്കും പെണ്‍മക്കള്‍ക്കും അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതത്വം തോന്നിയിട്ടില്ലെന്ന് സിമ്മിയുടെ ഭാര്യ മീന കുമാരി പറഞ്ഞു.

”നമ്മള്‍ ഗുരുദ്വാരയില്‍ ഭക്ഷണം കഴിക്കുന്ന ദിവസങ്ങളുണ്ട്. എന്നിരുന്നാലും, ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്, ഇന്ത്യയില്‍ മാത്രമേ മരിക്കൂ,” അവര്‍ കൂട്ടിച്ചേര്‍ത്തു.

വിധവയും രണ്ട് കുട്ടികളുമായി ലുധിയാനയില്‍ താമസിക്കുന്ന കുല്‍വന്ത് കൗറിന്റെ അവസ്ഥയും സമാനമാണ്.
കുല്‍വന്തിന്റെ ഭര്‍ത്താവിനെ അഫ്ഗാനിസ്ഥാനിലെ തീവ്രവാദികള്‍ കൊല്ലുകയായിരുന്നു.

‘ആ സംഭവം എന്നെയും എന്റെ കുട്ടികളെയും ഞെട്ടിച്ചു. അത് ഞങ്ങളെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഇവിടെ ഒരു പുതിയ ജീവിതം ആരംഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല, ”കുല്‍വന്ത് പറഞ്ഞു.

നിലവില്‍ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) ഈ കുടുംബങ്ങള്‍ക്ക് സഹായഹസ്തം നല്‍കുന്നു.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ കുടുംബങ്ങള്‍ ഞങ്ങളുടെ അടുത്ത് വന്നത്. ഞങ്ങള്‍ അവരെ സാമ്പത്തികമായി സഹായിച്ചു. ഈ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ എസ്ജിപിസിക്ക് കഴിയും. എന്നിരുന്നാലും, ഇത് ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല, കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ ഇടപെട്ട് അവരെ സഹായിക്കേണ്ടതുണ്ട്, ”എസ്ജിപിസി മുന്‍ പ്രസിഡന്റ് അവതാര്‍ സിംഗ് മക്കാര്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈ ഒന്നിന്, കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു, അവരില്‍ ഭൂരിഭാഗവും സിഖുകാരും ഹിന്ദുക്കളുമായിരുന്നു. മരിച്ചവരില്‍ അഫ്ഗാന്‍ പാര്‍ലമെന്റിലേക്കുള്ള ഏക സിഖ് സ്ഥാനാര്‍ത്ഥി അവതാര്‍ സിംഗും ഉള്‍പ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായി അഫ്ഗാനില്‍ അരങ്ങേരുന്ന ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇതും. ഹിന്ദു, സിഖ്, ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അഫ്ഗാനില്‍ വര്‍ധിക്കുകയാണ്.

Related Articles

Latest Articles