കൊച്ചി: ലോകായുക്ത ഓർഡിനൻസിൽ ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. ലോകായുക്ത ഭേദഗതിക്കെതിരെ കാനം രാജേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചു. നിയമസഭയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും കാനം വ്യക്തമാക്കി.
ലോകായുക്ത (Lok Ayukta) കേരളത്തിൽ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓർഡിനൻസ് എന്ന് പൊതുജനങ്ങൾക്ക് മനസിലാകുന്നില്ല. ഓർഡിനൻസ് ബില്ലായി സഭയിൽ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവർക്കും നിലപാട് പറയാൻ അവസരമുണ്ടായേനേ എന്നും കാനം കൂട്ടിച്ചേർത്തു.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല.മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം.